Friday, 7 February 2020

ആയിരിക്കില്ലല്ലോ


തലേന്ന് അവൾ കണ്ട സ്വപ്നത്തിൽ.  

അവധിക്കത്ത് ഒരെണ്ണം. പെട്ടെന്നു പെയ്ത മഴയിൽ അത് നനയുന്നു. അക്ഷരനീലിമ ഒലിച്ചൊഴുകുന്നു. ഒരു സെല്ലുലാർ ഫോൺ. ഒരു പാലം. രണ്ടറ്റവും തകരുമെന്നു തോന്നും. പരിചിതരായ മൂന്നുപേരുണ്ടായിരുന്നു. സെൽഫോൺ ആയുധമാക്കിയ 'പടയാളി'യുണ്ടായിരുന്നു. ആവർത്തിച്ച് ഇരയാക്കപ്പെട്ട അവൾതന്നെയുമുണ്ടായിരുന്നു. സ്വപ്നത്തിലും അവളുടെ റോൾ ഇരയുടേതു തന്നെയായിരുന്നു.

....എങ്കിലും, സ്വപ്നത്തിന്റെ ഉള്ളിന്റെയുള്ളിൽ ഒരു പടുകൂറ്റൻ അസാന്നിധ്യം ഉണ്ടായിരുന്നിരിക്കണം. ശലഭം. സ്വപ്നത്തിന്റെ പിന്നാമ്പുറങ്ങളിലെങ്ങോ അത് ഒളിഞ്ഞിരുന്നിരിക്കണം. നിഴലിടങ്ങളിൽ വെട്ടിത്തിളങ്ങാനും വെയിലിൽ ഒഴുകാനും മാത്രം ഭൂതകാലമുള്ള അത്. എപ്പഴോ അതിന്റെ ചിറകിലൊന്ന് ചതഞ്ഞിരുന്നു.

...എങ്കിൽ, (ശലഭത്തിന്റെ അസാന്നിധ്യം പശ്ചാത്തലത്തിലെ ഒളിവിടമെങ്കിൽ) ആ പഴയ ചോദ്യം വീണ്ടും അവൾക്ക് ചോദിക്കാതിരിക്കാനാവില്ല.

ഞാൻ കണ്ട സ്വപ്നത്തിലെ ശലഭത്തിന്റെ അസാന്നിധ്യം ശലഭം കണ്ട അതേ സ്വപ്നത്തിലെ എന്റെ അസാന്നിധ്യമല്ലല്ലോ? ആ സ്വപ്നത്തിലെ അസാന്നിധ്യത്തെക്കുറിച്ചുള്ള ശലഭത്തിന്റെ ചിന്ത ഈ സ്വപത്തിലെ എന്റെ ചിന്തയെക്കുറിച്ചുള്ളതല്ലാത്തതുപോലെ.
പടയാളിയുടെ ചതിയെക്കുറിച്ചുള്ളതായിരുന്നു സ്വപ്നം. അത് വിശകലനം ചെയ്യാൻ അവൾക്കായില്ല. അവൾക്ക് ദാഹിച്ചു.

0 അഭിപ്രായ(ങ്ങള്‍):