Friday, 8 November 2019

പൂച്ച പട്ടിയോടെന്ന പോലെ




 


ഒരിക്കൽ പൂച്ച പട്ടിയോട്:
നോക്ക് പട്ടീ, നീ വെറും പട്ടിയാണ്.

നിന്നെ ഓർക്കുമ്പം എനിക്ക് ചിരി വരും. എന്തര് തല്ലിപ്പൊളി ജീവിതമാണ് നിന്റത്. കഷ്ടം. എന്ന നോക്ക് പട്ടീ, ജീവിക്കണങ്കി എന്നപ്പോല അടിപൊളിയായി ജീവിക്കണം.
എരിവെയിലത്ത് മുറീകുളിരിൽ ഞാനിരിക്കുമ്പം തെരുവിൽ വെന്തെരിഞ്ഞ് അലയാനാണ് നിന്റെ വിധി. കാലുവെന്ത പട്ടിയപ്പോല എന്ന ചൊല്ലു തന്ന നെനക്കുവേണ്ടി മാത്രമുള്ളതാണ്.

ഞാനും നീയും തമ്മിൽ വലിയ വ്യത്യാസമുണ്ട് പട്ടീ. പൂച്ചയ്ക്ക് കണ്ണടച്ച് പാലുകുടിക്കാൻ പെർമിഷനുണ്ട്. പട്ടിക്കാ? പൂച്ച എല്ലാടത്തും സ്വീകാര്യമാണ്. പട്ടിയാ? നിന്ന കാണുമ്പഴേ മണ്ടയ്ക്ക് കല്ലെറിയും. എല്ലാ ലാളനകളും എനിക്കുള്ളത്. ശരിക്കും അരുമ. നീയാ? സ്പർശിക്കപ്പെടാതെ അകറ്റിനിർത്തേണ്ടത്. തികച്ചും അധഃകൃതജന്മം!

തണുപ്പത്തും മഴയത്തുമൊക്കെ നീ കോഞ്ഞിവലിഞ്ഞ് കൊടഞ്ഞും തടഞ്ഞും അലയണത് ഞാൻ സൂത്രക്കണ്ണിലൂടെ കാണാറുണ്ട്. അടുപ്പിനരികിലും പുതപ്പിനുള്ളിലും ഇളം ചൂടറിഞ്ഞ് ഞാൻ. നീയാ? വീട്ടിക്കേറ്റാൻ കൊള്ളാത്തവൻ. ഏതെങ്കിലും പൂച്ചയെ തെരുവുപൂച്ച എന്നു വിളിക്കണത് നീ കേട്ടിറ്റൊണ്ടാ? പക്ഷേ നീ തെരുവുപട്ടിയാണ്. പൂച്ചപിടുത്തക്കാരെന്ന് കേട്ടിറ്റില്ലല്ല്? എന്നാ പട്ടിപിടുത്തക്കാരുണ്ട്. സൂക്ഷിച്ചോ. നിന്ന തെരുവു പട്ടീന്നും പേപ്പട്ടീന്നുമൊക്കെ വിളിക്കും. സൂക്ഷിച്ചോ.

തണുപ്പേറ്റ് നീ നെലവിളിക്കുമ്പം 'മോങ്ങലെ'ന്ന് പറഞ്ഞ് ശപിക്കും. എന്നാൽ എന്റെ കോട്ടുവാ പോലും വിപ്ലവകരമായി കരുതും. തെരുവു പൂച്ച എന്ന ഒന്നില്ല. എന്നാൽ 'അർബൻ പൂച്ച'യുണ്ട്. (മ്യാവൂ).


സ്വന്തം മൂത്രം കൊണ്ടു വരച്ച എലുകയ്ക്കുള്ളിൽ മാത്രം മണ്ടിനടക്കാനാണു നിന്റെ വിധി. വീട്ടുകാർ സഞ്ചരിക്കുമ്പോൾ അവരുടെ കൂടയ്ക്കുള്ളിൽ കേറി ലോകം ചുറ്റും ഞാൻ.

നീ വെറും പട്ടിയാണ് പട്ടീ. തെരുവു പട്ടി. പേപ്പട്ടി.

എങ്കിലും നെനക്കും ഇരിക്കട്ട് ഒരു വിപ്ലവാഭിവാദ്യം.
(മ്യാവൂ)

#! (കടപ്പാട്)

0 അഭിപ്രായ(ങ്ങള്‍):