Monday, 19 September 2016


മുറി 

             മുറി എല്ലായ്പ്പോഴും ക്ഷണവും ആനന്ദവുമാണ്. ഒരിക്കൽ ഒരുവനെ മുറിയിൽനിന്ന് ഇറക്കിവിട്ടു. ഒരു ഓണക്കാലത്ത്. ഇനിയൊരിക്കലും അവൻ മുറിയിലേക്കു വരില്ലെന്നറിയാം. ഈ മുറിയിലേക്കെന്നല്ല, ഒരു മുറിയിലേക്കും അവൻ പ്രവേശിക്കാനിടയില്ല.


മുറി എനിക്ക് ആനന്ദമാണ്. 


ബുദ്ധൻ 

              മുറിയിൽ ബുദ്ധസാന്നിദ്ധ്യം മണക്കാറുണ്ടായിരുന്നു. കണ്ണീരുകൊണ്ടുള്ള ഒരു ബുദ്ധപ്രതിമ ഇവിടെ എവിടെയോ ഉണ്ടായിരുന്നു. ചില രാത്രികളിൽ അതെന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ അതിന് തീകൊളുത്തി. ഇളം നീല നാളങ്ങൾ വായുവിൽ പുളഞ്ഞു. ഒരു നീലക്കുപ്പായം പോലെ അത് എരിഞ്ഞമർന്നു.


  • എരിയുന്ന ബുദ്ധൻ എനിക്ക് ആനന്ദമാണ്. 

 അംബേദ്കർ 

               ബുദ്ധനു പകരം ഒരു ഛായാചിത്രം ഉറപ്പിച്ചു. കോട്ടിട്ട് പുഞ്ചിരിക്കുന്ന അംബേദ്ക്കറുടെ. ഉദ്ധൃതമാണത്. എരിയുന്ന വെയിലിൽ ഒറ്റവസ്ത്രമുടുത്ത് അലയുന്ന ബുദ്ധനെ അപേക്ഷിച്ച് തണലിന്റെ തിണർപ്പുകളാണത്.

തണൽ എനിക്ക് ആനന്ദമാണ്; മുറിയില്ലാത്തവന്റെ മുറിവുകളും.

0 അഭിപ്രായ(ങ്ങള്‍):