Sunday, 8 March 2009

ആണത്തത്തിന്റെ പെണ്ണടയാളങ്ങള്‍



ച്ചേരിനടയിലെ വൈകുന്നേര സമ്മേളനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്തതെന്തായിരുന്നു?

സ്ത്രീകളെ ഒന്നടങ്കം വീട്ടിലേക്കു തുരത്തി, ആണുങ്ങളുടെ വട്ടാരമ്പറയല്‍; ഓരോ രാഷ്ട്രീയ വിശദീകരണ യോഗവും വാഹനജാഥയും ധര്‍ണയും പൊതുസമ്മേളനവും സൂത്രത്തില്‍- എന്നാല്‍ സമര്‍ത്ഥമായി - സ്ത്രീകളെ സാമൂഹ്യപരിധിക്ക്‌ ഒരു ബൗദ്ധികപ്പാട്‌ അകലത്തില്‍ അയിത്തം കല്‍പിച്ചു നിറുത്തി. സാഹിത്യസദസ്സിലും പ്രാദേശിക ഭരണകൂടത്തിന്റെ അക്കാദമിക്‌ കൗണ്‍സിലിലും സഹകരണസംഘത്തിന്റെ ഡയറക്റ്റര്‍ ബോര്‍ഡിലും പെണ്‍സാന്നിധം ഒഴിവാക്കപ്പെട്ടു.സ്വതന്ത്ര കേരളത്തിന്റെ അമ്പതാണ്ടുകള്‍ അങ്ങനെയങ്ങ്‌ കടന്നുപോയി.

ജയലളിതയും ജാനകിയും റാബ്രിയും മായാവതിയുമൊക്കെ അയല്‍നാടുകളില്‍ ഭരണാധികാരികളായപ്പോള്‍, പെണ്ണെഴുത്തില്‍ (സ്ത്രീസാക്ഷരതയെന്നു തിരുത്തി വായിക്കുക) മുന്‍പന്തിയിലായിപ്പോയ കേരളം ഇനിയും പിറക്കാനിരിക്കുന്ന 'മഹാസംഭവത്തെ' (മാജിക്കല്‍ റിയലിസമെന്നു തിരുത്തുക), ഒമ്പതുമണി ചാനല്‍ വാര്‍ത്തയുടെ 'ടൈ'ചലനങ്ങള്‍ക്കും ഗര്‍ജനങ്ങള്‍ക്കും വിട്ടുകൊടുക്കാനായി, പൂഴ്ത്തിവച്ചിരിക്കുകയല്ലേ?

ഒരു കടലിരമ്പത്തെക്കുറിച്ചോര്‍ക്കാതെ വയ്യ. ഞങ്ങളുടെ കൊച്ചു മലയോര പട്ടണത്തിലെ അവസാനവണ്ടിയിലെ യാത്രക്കാര്‍... വലിയ ചരുവങ്ങളില്‍ മീനുമായി അപരാഹ്നത്തിലെത്തി, രാത്രി വൈകി മടങ്ങുന്ന കടലമ്മമാര്‍... അവരോട്‌ തര്‍ക്കിച്ചുനില്‍ക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?

അങ്ങനെ അടുക്കളയില്‍നിന്ന് അരങ്ങിലെത്തുമ്പോഴോ? (അടിമകേരളത്തിന്റെ പെണ്‍മനസ്സ്‌ കണ്ണീരും കിനാവും പുരണ്ട ഓട്ടുവളകളെറിഞ്ഞുകൊടുത്തത്‌ എന്തിനായിരുന്നു!)


അരങ്ങിലെ തൊഴിലിടങ്ങളിലൊന്ന് അദ്ധ്യാപനമാണ്‌. വനിതാദ്ധ്യാപകരാണ്‌ കേരളത്തില്‍ അധികവും. പുരുഷാദ്ധ്യാപകര്‍ കേവലം 30% മാത്രം.(അനംഗീകൃത സ്കൂളുകളൂടേതുൂ കൂടിയായാല്‍ നിരക്ക്‌ ഇനിയും താഴും.)അദ്ധ്യാപക സംഘടനകളുടെ നേതൃശ്രേണിയിലും സംസ്ഥാന സ്കൂള്‍ കലോത്സവം മുതല്‍ ചോദ്യക്കടലാസ്‌ നിര്‍മ്മാണ-വിതരണ ഗ്രൂപ്പില്‍ വരെയും സുപ്രധാന സ്ഥാനങ്ങളില്‍ വനിതാദ്ധ്യാപകരുടെ പങ്കാളിത്തം എത്രത്തോളമെന്ന് ഊഹിക്കാമോ?


ഇന്ന് വനിതാദിനമാണെന്നോര്‍ക്കണം.

ഏറെക്കാലമായി മലയാളിവിനിമയങ്ങളില്‍ കിലുങ്ങുന്ന നാണയമാണ്‌ വര്‍ഗ്ഗീയത/ഫാഷിസം എന്നീ പദങ്ങള്‍. നാം ഘോഷിച്ചത്രത്തോളം മാരകവും വിനാശവും ഭീതിദവുമാണോ, കേരളത്തെസ്സംബന്ധിച്ചിടത്തോളം വര്‍ഗ്ഗീയത/ഫാഷിസം? അതോ വ്യാജമായൊരു ബൗദ്ധിക വ്യായാമമോ? ഫാഷിസത്തെക്കുറിച്ചാവുമ്പോള്‍, ആന്‍ഫ്രാങ്കിനെയും കിറ്റിയെയും (ആനിന്റെ ഡയറി) മലയാളിക്ക്‌ വിസ്മരിക്കാനാവില്ല. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനു തുല്യമല്ലെ കേരളത്തിലെ 'ആന്‍'മാരുടെ ജീവിതം? രഞ്ജിത മുതല്‍ അനഘ വരെ മാധ്യമങ്ങള്‍ കൊണ്ടാടിയ ഇരകള്‍ക്ക്‌ പറയാനുള്ളത്‌ ഫാഷിസത്തിന്റെ നവരൂപങ്ങളെക്കുറിച്ചാണെങ്കില്‍, ഒരു 'കിറ്റി' കേരളീയ സമൂഹത്തെ തുറിച്ചുനോക്കിക്കൊണ്ട്‌ ഇരുളിലെവിടെയോ ഒളിപാര്‍ക്കുകതന്നെയാണ്‌...


വിശേഷിച്ചും, വനിതാദിന സന്ദേശം ഇങ്ങനെയാകുമ്പോള്‍:
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സ്ത്രീകളുടെ പ്രശ്നമല്ല; സാമൂഹ്യപ്രശ്നമാണ്‌.

5 അഭിപ്രായ(ങ്ങള്‍):

saju john said...

വളരെ നന്നായിരിക്കുന്നു.

തികച്ചും വേറിട്ട വീക്ഷണം അതും വിഷയത്തിന്റെ തനിമ പോവാതെ കാച്ചിക്കുറുക്കിയ വാക്കുകള്‍.

കാലീകമായ വിഷയത്തില്‍, നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

PRASANTH MITHRAN said...

All the attrocities are the violence against society. Especially against MEN. Men are the back bone of society. So, make men powerful


kilithattu said...

മനസില്‍ തോന്നിയതും ഇതൊക്കതന്നെ.അതിങ്ങനെ എഴുതിവന്നപ്പോള്‍ ....... വളരെ നന്നായിട്ടുണ്ട്.

പോതരവ്‌ said...

നൂറു ശതമാനം ശരി.പക്ഷേ ഒരു പുരുഷന്‍റെ കുറുകല്‍ കാരണം ഒന്നും കേള്‍ക്കാന്‍......

പോതരവ്‌ said...

കറകറ കറക്ട്.എന്നാലും ഒരിത്....